നന്മകളുടെ വിരുന്നുകാലം
അനുഗ്രഹങ്ങളുടെ അസാധാരണ അനുഭവമായി വിശുദ്ധ റമദാൻ സമാഗതമായിരിക്കുന്നു. മാറ്റത്തിന്റെ ഉൾവിളികൾ തീർത്ത് നാടെങ്ങും വിശ്വാസികൾക്കിടയിൽ ആത്മീയ വിശുദ്ധിയുടെ നല്ല പാഠങ്ങൾ പകർന്നു കൊണ്ടാണ് റമദാൻ സജീവമാക്കുന്നത്. വിശ്വാസികൾ ഈ നാളുകളെ വരവേൽക്കുന്നത് കേവലം ഒരു മാസത്തെ ആചാരമായല്ല,മറിച്ച് സ്വയം ശുദ്ധീകരിക്കാനുള്ള തീവ്രമായ അഭിലാഷത്തോടെയാണ്.
‘റമസാൻ’ എന്ന പദത്തിന്റെ അർത്ഥം തന്നെ ‘കരിച്ചു കളയുന്നത് ‘ എന്നാണ് .നമ്മുടെ ഉള്ളിലെ അനാവശ്യമായ ചിന്തകളെയും ശീലങ്ങളെയും കരിച്ചുകളഞ്ഞ് പുതിയൊരു മനുഷ്യനായി പരിവർത്തിത മാകാനുള്ള സുവർണ്ണാവസരമാണിത്. ഇതര ആരാധനാകർമങ്ങളിൽ നിന്ന് വ്യത്യസ്തമായി റമസാനിലെ വ്രതത്തിനു രണ്ട് പ്രധാന സവിശേഷതകൾ ഉണ്ട് .ഒന്ന്, ഇതിൽ ആർക്കും ഇളവുകളോ ലഘൂകരിച്ച പതിപ്പുകളോ ഇല്ല; ലോകത്തിന്റെ ഏത് കോണിലുള്ള വിശ്വാസിയും ഒരേ രീതിയിലുള്ള വ്രതമാണ് അനുഷ്ഠിക്കുന്നത്, ഈ തുല്യമായ അനുഭവം മനുഷ്യർക്കിടയിൽ വലിയൊരു സമത്വബോധം സൃഷ്ടിക്കുന്നു.
രണ്ടാമതായി, മനുഷ്യന്റെ ശരീരം, മനസ്സ്, ആത്മാവ് എന്നിവഒരേസമയം സജീവമാകുന്ന ഒരു ത്രിമാന നവീകരണമാണ് വ്രധാനുഷ്ഠാനത്തിലൂടെ സംഭവിക്കുന്നത്. വിശപ്പ് സഹിക്കുന്നതിലൂടെ ഭൗതികമായ നിയന്ത്രണങ്ങൾ ശരീരം ശീലിക്കുമ്പോൾ,വിചാരങ്ങളെയും വികാരങ്ങളെയും നന്മയിൽ കേന്ദ്രീകരിക്കുന്നതിലൂടെ മനസ്സ് കരുത്ത് നേടുന്നു. ദൈവീക സ്മരണയിലൂടെ ആത്മാവ് ഉണർവ് കൈവരിക്കുന്നതോടെ ആത്മനവീകരണത്തിന്റെ പ്രക്രിയ പൂർണ്ണമാകുന്നു. ജീവിതയാത്രയിൽ നാം രണ്ട്അടിസ്ഥാനതത്വങ്ങൾപാലിക്കേണ്ടതുണ്ട്:ശ്രദ്ധയും(Focusing)വർജ്ജനവും(Elimiation).നന്മകളിലും മൂല്യങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം നമ്മുടെ ശീലങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ ജീവിതത്തിൽ നിന്ന് പാടെ ഒഴിവാക്കാൻ നാം പരിശീലിക്കണം. ഒരു ശില്പി കല്ലിലെ അനാവശ്യ ഭാഗങ്ങൾ മാറ്റി മനോഹരമായ രൂപം തീർക്കുന്നത് പോലെ, കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും നമ്മുടെ ജീവിതത്തെ മൂല്യവത്തായി രൂപപ്പെടുത്തി എടുക്കാം.
പശ്ചാത്തപം എന്നത് ഒരു വിവശതയല്ല, മറിച്ച് അത് പ്രത്യാശയുടെ വാതിലാണ്. തെറ്റുകൾ സംഭവിക്കാത്ത മനുഷ്യരില്ല. എന്നാൽ അവ തിരുത്തി മടങ്ങുന്നവനെ ദൈവം ഏറെ സ്നേഹിക്കുന്നു.നിഷ്കളങ്കമായ ഈ മടക്കയാത്രയിലൂടെ ആത്മീയമായ പുതുജീവൻ പ്രാപിക്കാനുള്ള ഈ വസന്തകാലത്തെ നമുക്ക് നെഞ്ചോട് ചേർക്കാം. ‘ഇനിയൊരു റമസാനു ഞാൻ സാക്ഷിയാകുമോ?’ എന്ന അനിശ്ചിതത്വം,ആത്മനവീകരണത്തിനായുള്ള തീരുമാനങ്ങൾ എടുത്ത് മികവോടെ മുന്നോട്ടുനീങ്ങാൻ കരുത്ത് പകരേണ്ടതുണ്ട്.
റമസാൻസുഭാഷിതം
ഡോ.റാഷിദ് ഗസ്സാലി
ചന്ദ്രിക ദിനപത്രം
ഫെബ്രുവരി 19 വ്യാഴം 2026

Comments
Post a Comment